ജയ്‌പൂർ : രാജസ്ഥാനിലെ ഉദ്യോഗ് നഗർ പ്രദേശത്തെ വസതിയിൽ 22 കാരനായ നീറ്റ് പരീക്ഷാർത്ഥി ജീവനൊടുക്കി. രാജസ്ഥാനിലെ പ്രമുഖ കോച്ചിങ് ഹബ്ബായ സീക്കറിലാണ് സംഭവം. 22കാരനായ ഉമേഷ് മാലി എന്ന വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടന്നുവരികയാണ്. രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ വിവാദങ്ങൾ പുകയുന്നതിനിടെയാണ് സംഭവം. പരീക്ഷാ സമ്മർദത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 16 ചൊവ്വാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ജുൻജുനു ജില്ലയിലെ നവൽഗഡ് സ്വദേശിയായ ഉമേഷ് മാലി, സീക്കറിലെ പിപ്രാലി റോഡിലുള്ള ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലാണ് താമസിച്ച് പഠിച്ചിരുന്നത്.
മെഡിക്കൽ പ്രവേശന പരീക്ഷക്കായുള്ള ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. പരീക്ഷാ തയാറെടുപ്പുകൾക്കായി ഉമേഷിനൊപ്പം അമ്മയും മൂത്ത സഹോദരിയും അനിയനും ഈ ഫ്ലാറ്റിലുണ്ടായിരുന്നു. സംഭവ ദിവസം ഉമേഷ് തന്റെ അമ്മയെ നാട്ടിലെ വീട്ടിലാക്കാൻ പോയിരുന്നു. അതിനുശേഷം സീക്കറിലെ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തി. പിന്നീട് ഫ്ലാറ്റിലെത്തിയ സഹോദരിയും അനിയനുമാണ് ഉമേഷിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.




























