പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 238-ാം മത് സ്നേഹഭവനം തട്ട പ്രാർത്ഥനയിൽ വിധവയായ ശ്രീജക്കും അഞ്ച് വയസ്സുള്ള മകൾ പ്രാർത്ഥനയ്ക്കുമായി പത്തനംതിട്ട കല്ലുപുരയ്ക്കൽ ഡോ.കെ.വി മാമന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ കെ.എം വർക്കി യുടെയും ശോശാമ്മ വർക്കി യുടെയും ഓർമ്മയ്ക്കായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഉദ്ഘാടനവും ഡോ.കെ.വി മാമനും ഭാര്യ പീ.റ്റി കുഞ്ഞമ്മയും ചേർന്ന് നിർവഹിച്ചു.
ഏറെക്കാലമായി വീടില്ലാത്ത അവസ്ഥയിൽ തന്റെ പെൺകുഞ്ഞുമായി സുരക്ഷിതമായി കിടന്നുറങ്ങുവാൻ ഒരു വീടിനായി ശ്രീജ മുട്ടാത്ത വാതിലുകളില്ല. ശ്രീജയുടെ കൂട്ടുകാർ താൽക്കാലികമായ ഒരു കുടിൽ വെച്ച് നൽകുകയും അതിനുള്ളിൽ രാത്രിയിൽ വെളിച്ചം പോലുമില്ലാതെ കഴിയുവാൻ പറ്റാതിരുന്നതിനാൽ മറ്റൊരു വീട്ടിലായിരുന്നു രാത്രിയിൽ ശ്രീജയും മകളും അന്തി ഉറങ്ങിയിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഡോ.മാമൻ നൽകിയ സഹായത്താൽ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, വാർഡ് മെമ്പർ ദിവാകര പണിക്കർ, കെ.പി ജയലാൽ, റാണി സജി, സജി, രജിത എസ് എന്നിവർ പ്രസംഗിച്ചു.