തിരുവനന്തപുരം : മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്തു പുത്തൻവീട്ടിൽ കലകുമാറിനെയാണ് (57) ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. 1998-ൽ ശാസ്തമംഗലത്തു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടിൽനിന്ന് 36 പവൻ മോഷണം പോയ കേസിലാണ് അറസ്റ്റ്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2000-ൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. നിരവധിപ്പേരെ ചോദ്യം ചെയ്തെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
2018-ൽ സംശയത്തെത്തുടർന്ന് കലകുമാറിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് വിരലടയാളം ശേഖരിച്ചിരുന്നു. സൂര്യനാരായണന്റെ വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും കലകുമാറിന്റെ വിരലടയാളവും ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചപ്പോഴേക്കും ഇയാൾ ഒളിവിൽപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ അറസ്റ്റോടെ ജവഹർനഗർ, ശാസ്തമംഗലം ഭാഗത്തു നടന്ന ആറ് മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. സി.ഐ. കെ.ആർ.ബിജു, എസ്.ഐ.മാരായ ശശിഭൂഷൺ നായർ, ഗോപകുമാർ, എ.എസ്.ഐ. മോഹൻലാൽ, സി.പി.ഒ.മാരായ പ്രതാപ് കുമാർ, ക്രിസ്റ്റഫർ ഷിബു, ശോബിദ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























