ചാവക്കാട് : ഹയർ സെക്കൻഡറിയിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി തള്ളി. ഇതോടെ ഏറെക്കാലത്തെ ആവശ്യമായ തസ്തികകളിേലക്കുള്ള നിയമനനടപടികൾക്ക് സർക്കാർ നിർബന്ധിതരാകും. ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
കോളേജിൽനിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ട ലൈബ്രേറിയൻ, ക്ലാർക്ക്, മിനിസ്റ്റീരിയൽ തസ്തികൾ കെ.ഇ.ആർ. ചട്ടപ്രകാരം സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2020 ജനുവരിയിൽ കേരള ഹൈക്കോടതി തസ്തിക അനുവദിച്ച് ഉത്തരവായി. എന്നാൽ, സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2021 ജനുവരിയിൽ അപ്പീലും തള്ളി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അസോസിയേഷൻ നീങ്ങിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയത്.
ഹയർ സെക്കൻഡറി ലയനം നടന്നതിനാൽ ഹൈസ്കൂളിലെ അനധ്യാപകരെ ഹയർസെക്കൻഡറി ജോലി ചെയ്യിക്കുന്നതായി ആക്ഷേപമുണ്ട്. ലയനം വന്നെങ്കിലും ഹൈസ്കൂൾ അധ്യാപകർ ഹയർസെക്കൻഡറിയിലോ തിരിച്ചോ പഠിപ്പിക്കേണ്ടതില്ലെന്നും അനധ്യാപകരെ മാത്രം പൊതുവായി ഉപയോഗിക്കാമെന്നുമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദേശവും പ്രതിഷേധത്തിനിടയാക്കി.





























