കോട്ടയം : അയ്മനം പഞ്ചായത്തിലെ കെട്ടിട നമ്പർ തട്ടിപ്പിൽ സൌത്ത് ഇന്ത്യന്‍ ബാങ്ക് കുടുങ്ങും. വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായേക്കും. കോട്ടയം കിംസ് ബെല്‍റോസ് ആശുപത്രി സൌത്ത് ഇന്ത്യന്‍ ബാങ്ക് തിരുവനന്തപുരം കോര്‍പ്പറേറ്റ് ശാഖയില്‍ നിന്നും 41.18 കോടി രൂപ വായ്പ എടുത്തിരുന്നു. കുടമാളൂരിലെ ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനായിരുന്നു വായ്പ.
വായ്പ ലഭിച്ചെങ്കിലും കുടമാളൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവിടെ പുതിയ കെട്ടിടങ്ങള്‍ പണിതുവെന്ന് വരുത്തി തീര്‍ക്കുവാന്‍ അയ്മനം പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കി. വായ്പ എടുത്ത പണംകൊണ്ട് പണിതതാണ് ഈ കെട്ടിടങ്ങള്‍ എന്ന് രേഖകളും ചമച്ചു. ഇത് ആശുപത്രിയുടെ ആദ്യ ഉടമയും നിലവിലെ ഡയറക്ടറുമാരിൽ ഒരാളുമായ ജൂബി ദേവസ്യ കണ്ടുപിടിച്ച് പോലീസിൽ പരാതിപ്പെട്ടു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്തു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഇ.ഡിയും കേസ് അന്വേഷിക്കുന്നത്.
കുടമാളൂരിലെ ബെല്‍റോസ് ആശുപത്രിയിൽ തിരുവനന്തപുരം കിംസ് ആശുപത്രി ഗ്രൂപ്പ് 55 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 41.18 കോടി രൂപ തിരുവനന്തപുരം സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. ഇതിനെതിരെ ആശുപത്രിയുടെ സ്ഥാപകനും ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ ഒരാളുമായ കുമാരനെല്ലൂര്‍ പടിഞ്ഞാറേക്കാലായില്‍ ജൂബി ദേവസ്യ നിയമനടപടിയുമായി നീങ്ങുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. പഞ്ചായത്തിലെ ജീവനക്കാരെയും മുന്‍ ജീവനക്കാരെയും ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. ആശുപത്രി ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കേസിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ഇ.ഡി. ഉടൻ ചോദ്യം ചെയ്തേക്കും. അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ച് 2014 മുതൽ 2016 വരെ നടന്ന കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ആശുപത്രി കെട്ടിടമിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ആദ്യ ഉടമയായ ജൂബി ദേവസ്യയുടെ പേരിലാണ്. ഇത് കിംസ് ഗ്രൂപ്പിന്റെതാക്കി മാറ്റുവാന്‍ ശ്രമിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റാനാകില്ലെന്ന നിലപാടാണ് കോട്ടയം ഭൂരേഖ തഹസിൽ കൈക്കൊണ്ടത്. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആശുപത്രി കെട്ടിടം ഇരിക്കുന്ന ഭൂമി ആശുപത്രി ചെയർമാന്റെ പേരിലേക്ക് മാറ്റുവാനാണ് ശ്രമിച്ചത്. കേസുകൾ നിലനിൽക്കുന്നതിനാലും ഭൂമിയുടെ തണ്ടപ്പേര്കാരനായ കക്ഷി ആക്ഷേപം ഉന്നയിച്ചതിനാലും പേരുമാറ്റം സാധ്യമല്ലെന്ന് കാണിച്ചാണ് ഭൂരേഖ തഹസിൽദാർ ഉത്തരവിറക്കിയത്.































