ഇലന്തൂർ : സംസ്ഥാനം നടുങ്ങിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മത്തിൻ്റെയും റോസ്‌ലിയുടെയും മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നതായുള്ള സൂചനകളാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പങ്കുവെയ്ക്കുന്നത്. കൊച്ചിയിൽ മാംസം എത്തിച്ചെങ്കിൽ അവിടെ വെച്ച് ഇത് മറ്റാർക്കെങ്കിലും നൽകിയോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ തയ്യാറെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
2022 ജൂൺ ആദ്യത്തെ ആഴ്ചയും സെപ്തംബർ അവസാന ആഴ്ചയുമാണ് കേരളം നടുങ്ങിയ രണ്ടു കൊലകൾ നടന്നത്. കൊലകൾ നടന്ന രണ്ട് തവണയും ഷാഫി മാംസം കൊണ്ടുപോയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. അമാനുഷിക ശക്തി ലഭിക്കാൻ മനുഷ്യമാംസം കഴിക്കുന്ന ചില വ്യക്തികൾ കൊച്ചിയിലുണ്ട്. ഇവരെ തനിക്ക് അറിയാമെന്ന് ഷാഫി പറഞ്ഞിരുന്നതായി ഭഗവൽസിംഗ്- ലെെല ദമ്പതികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇവർക്ക് മാംസം വിൽക്കാമെന്ന് പറഞ്ഞാണ് ഷാഫി മനുഷ്യമാംസം കൊച്ചിയിലേക്ക് കൊണ്ടുപോയതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷാഫിയുടെ ഹോട്ടലിൽ പോലീസ് പരിശോധനയും നടത്തിയിരുന്നു.
അതേസമയം ഇരട്ട നരബലിക്കേസിലെ പ്രതികളായ ഭഗവൽ സിംഗിനെയും ലൈലയേയും കൃത്യംനടന്ന ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിലെത്തിച്ച് മൂന്നാമതും തെളിവെടുത്തു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് സംഘങ്ങളായാണ് കൊച്ചിയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി കൊണ്ടുപോയത്. ഉച്ചയോടെ ഭഗവൽ സിംഗും ലൈലയുമായി പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപമുള്ള കച്ചവടസ്ഥാപനത്തിലാണ് സംഘം ആദ്യമെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കമുള്ള സാമഗ്രികൾ വാങ്ങിയ കടയിൽ 15 മിനിറ്റോളം തെളിവെടുപ്പ് നടത്തി.
അതിനുശേഷം ഭഗവൽസിംഗിനെയും ലൈലയേയും മലയാലപ്പുഴയിൽ എത്തിച്ചു. ഇവിടെ തിരുമ്മൽ ചികിത്സ നടത്തിയ ഷാൻ സദാനന്ദൻ്റെ വീട്ടിലും ഇവർ സ്ഥിരമായി എത്തിയിരുന്ന മലയാലപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ജോതിഷിയുടെ വീട്ടിലും പ്രതികളുമായി അന്വേഷണ സംഘം എത്തി. ഷാനിൻ്റെ വീട്ടിൽ തിരുമ്മലിനായി കൊലപാതകത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് ലൈലയും ഭഗവൽ സിംഗും എത്തിയത്. എന്നാൽ തെളിവെടുപ്പിൽ ഭഗവൽ സിംഗിൻ്റെയും ലൈലയുടെയും ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൈബർ തെളിവുകളുടെ ശേഖരണവും നടക്കുന്നു. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നും ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരമാഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.































