തൃശ്ശൂർ: ചാലക്കുടിക്കടുത്ത് കൊടകരയിൽ കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. കൊടകരയില്‍ 460 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷും സംഘവും ചേർന്ന് പിടികൂടിയത്. ചരക്ക് ലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു 460 കിലോ കഞ്ചാവ്.
കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് പിടിയിലായത്. KL – 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കഞ്ചാവ് മാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘മിഷൻ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.






























