പാലക്കാട് : ജില്ലയില്‍ പനി പരിശോധനയ്ക്കായി മാത്രമായി താലൂക്ക് ആശുപത്രികളില്‍ പ്രത്യേക ഒ.പി ആരംഭിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഒ.പി സൗകര്യം ഒരുക്കണം. പനി ബാധിതരും കോവിഡ് രോഗികളും ആശുപത്രികളില്‍ ഒന്നിച്ച് എത്തി തിരക്ക് ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. കളക്ടറേറ്റില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ ഭരണകൂടം, ആരോഗ്യം – പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് സാഹചര്യത്തില്‍ മരുന്നുകള്‍ക്ക് മാത്രമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വാതില്‍പ്പടി സേവനത്തില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ ആശുപത്രിയിലും സി.എച്ച്.സികളിലും പനിയായി എത്തുന്നവര്‍ക്ക് പ്രത്യേക ഒ.പികള്‍ തുടങ്ങുമെന്നും ജീവനക്കാരുടെ ലഭ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും സൗകര്യം വ്യാപിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി യോഗത്തില്‍ അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധന പി.എച്ച്.സി തലത്തില്‍ നടത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി കൂടുതല്‍ ലാബ് ടെക്‌നീഷ്യന്മാരെ അനുവദിക്കും.
താഴെത്തട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കുറവുകള്‍ പരിഹരിക്കാനും ബ്ലോക്ക് – നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും എം.എല്‍.എമാരെയും പങ്കെടുപ്പിച്ച് ഓണ്‍ലൈനായി യോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. പല കുടുംബങ്ങളിലെയും മുഴുവന്‍ അംഗങ്ങള്‍ക്കും കോവിഡ് ബാധിക്കുന്ന സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആവശ്യമായ സേവനങ്ങള്‍ ഒരുക്കി നല്‍കും. ആദിവാസി മേഖലകളില്‍ കോവിഡ് പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കും. കോവിഡ് ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കും. ആംബുലന്‍സ് സേവനം തടസമില്ലാതെ ലഭ്യമാക്കാന്‍ നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്.
വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എം.എല്‍.എമാര്‍ – പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇടപെടണം. ജാഗ്രതാ സമിതികളില്‍ പ്രവര്‍ത്തകരെ ഉറപ്പാക്കാന്‍ അതത് പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡ് അംഗങ്ങളും ശ്രദ്ധചെലുത്തണം. കോവിഡ് പരിശോധനാ ഫലം വൈകുന്നത് പരിഹരിക്കാന്‍ മെഡിക്കല്‍ കോളേജില്‍ എസ്.സി വകുപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കും. എല്ലാ നിയോജക മണ്ഡല അടിസ്ഥാനത്തിലും ഡി.എം.ഒ കൂടി പങ്കെടുക്കുന്ന യോഗം വിളിച്ച് ചേര്‍ക്കും. പഞ്ചായത്തുകളിലെ സാഹചര്യം വിലയിരുത്തി അവിടെ കമ്മ്യുണിറ്റി കിച്ചന്‍ അല്ലെങ്കില്‍ വളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരികയും പരിഹാര നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പൊതു സ്ഥാപനങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനേജര്‍ തസ്തിക ഉറപ്പാക്കും. ഇവരുടെ പ്രവര്‍ത്തനം പോലീസ് ഉറപ്പുവരുത്തണം. ജില്ലയില്‍ കോവിഡ് സ്ഥിതി ആശങ്കാ ജനകമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് ബാധിച്ച ഗുരുതരമായ കേസുകള്‍ കുറവാണ്. ആശുപത്രികളില്‍ കിടക്ക ഉള്‍പ്പെടെ 30 ശതമാനം മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. കോവിഡ് മരണംമൂലം സാമ്പത്തിക സഹായത്തിനായി നിലവില്‍ 3339 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സഹായ വിതരണം വേഗത്തിലാക്കാന്‍ ഞായര്‍ ഉള്‍പ്പെടെ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എം.എല്‍.എന്മാരായ കെ.ബാബു, അഡ്വ.കെ.ശാന്തകുമാരി, കെ.പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയഅജയന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുരുകദാസ്, മുതലമട – കപ്പൂര്‍ – മലമ്പുഴ – പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ ഡോ.കെ.പി റീത്ത, അസിസ്റ്റന്റ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ഡി.പി.എം.എസ്.യൂ നോഡല്‍ ഓഫീസര്‍ ഡോ.മേരി ജോതി വില്‍സണ്‍, ഡോ.ടി.വി റോഷ്, ഡോ.അനൂപ് എന്നിവര്‍ പങ്കെടുത്തു.

































