കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണവും എട്ടു ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയും പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രീവന്റിവ് വിഭാഗമാണ് രണ്ടു യാത്രക്കാരിൽനിന്നായി ഇവ കണ്ടെടുത്തത്.
ദുബൈയിൽനിന്ന് എത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 427 ഗ്രാമും ഷാർജയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കുറ്റ്യാടി സ്വദേശിയിൽനിന്ന് 603 ഗ്രാമുമാണ് കണ്ടെടുത്തത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്.
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയ കൊയിലാണ്ടി സ്വദേശിയിൽനിന്നാണ് വിദേശ കറൻസി പിടിച്ചത്. 39,950 സൗദി റിയാലും 100 ഒമാൻ റിയാലുമാണ് പിടിച്ചെടുത്തത്. അസി.കമീഷണർ സിനോയ് കെ മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ പ്രവീൺകുമാർ, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, കപിൽ സുറീറ എന്നിവർ ചേർന്നാണ് സ്വർണമിശ്രിതവും കറൻസിയും പിടികൂടിയത്.






























