കടയ്ക്കാവൂർ : വർക്കല അയന്തിയിൽ എൽ.ഐ.സി ഏജന്റായ 54 കാരിയെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വക്കം പുളിവിളാകം വീട്ടിൽ ജെസി (54) യുടെ മൃതദേഹമാണ് 19 ന് രാവിലെ അയന്തി പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ജെസിയുമായി അടുപ്പമുണ്ടായിരുന്ന കടയ്ക്കാവൂർ മണനാക്ക് ഭജനമഠം കിഴക്കതിൽ പുത്തൻവീട്ടിൽ മോഹനൻ (56) ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കൈക്കലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ മോഹനൻ ജെസിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെസി പണം കൊടുത്തില്ല. ഇതിൽ മോഹനന് വിരോധമുണ്ടായിരുന്നു. ഇതിനിടെ ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലറിഞ്ഞു. കുടുംബത്തിൽ പ്രശ്നമായതോടെ ജെസിയെ ഏതെങ്കിലും വിധത്തിൽ ഒഴിവാക്കാൻ മോഹനൻ തീരുമാനിക്കുകയായിരുന്നു. ഇൻഷുറൻസ് പോളിസി ഏർപ്പാടാക്കി നല്കാമെന്ന് പറഞ്ഞ് 18 ന് വൈകീട്ട് മോഹനൻ ജെസിയെ അയന്തിയിലേക്ക് വിളിച്ചുവരുത്തി. റെയിൽവേ ട്രാക്കിലൂടെ ജെസി നടന്നുവരുമ്പോൾ മോഹനൻ പിന്നിലൂടെയെത്തി ജെസിയുടെ സാരി കഴുത്തിൽച്ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് ആഭരണങ്ങൾ കൈക്കലാക്കിയശേഷം മൃതദേഹം ട്രാക്കിൽ എടുത്തുകിടത്തി. മൃതദേഹത്തിലൂടെ തീവണ്ടി കടന്നുപോയതിനുശേഷം മോഹനൻ ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു.
ജെസി രാവിലെ വീട്ടിൽ നിന്നുപോയിട്ട് മടങ്ങിയെത്തിയില്ലെന്ന് കാട്ടി 18 ന് രാത്രിയിൽ ഇവരുടെ മകൾ കടയ്ക്കാവൂർ പോലീസിൽ പരാതി നല്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് 19 ന് രാവിലെ അയന്തി പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ജെസിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിലയിരുത്തൽ. പരാതിയെത്തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ 18 ന് രാത്രിയിൽ സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷ പോയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തി. മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ കൂടി ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ജെസിയുടെ ആഭരണങ്ങൾ മോഹനന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി.
റൂറൽ എസ്.പി പി.കെ മധുവിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സി.ഐ വി.അജേഷ്, എസ്.ഐ മാരായ ദീപു, മാഹീൻ, മനോഹരൻ, നസീറുദ്ദീൻ, എ.എസ്.ഐ മാരായ ശ്രീകുമാർ, ജയകൃഷ്ണൻ, എസ്.സി.പി.ഒ ജ്യോതിഷ്, പോലീസുകാരായ ബാലു, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.































