ന്യൂഡൽഹി : കോവിഡിനെതിരേ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതിനൽകിയ ആദ്യ ഗുളികയായ മോൾനുപിരാവിറുമായി ബന്ധപ്പെട്ട് കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് മരുന്നുകമ്പനികൾ. 13,000 രോഗികളിൽ വിദഗ്ധപരീക്ഷണത്തിനുശേഷം വിശദറിപ്പോർട്ട് കേന്ദ്ര ഡ്രഗ് അതോറിറ്റിക്ക് സമർപ്പിക്കും. മൂന്നുമാസം കൂടുമ്പോൾ ഇത് ആവർത്തിക്കണം. സിപ്ല, മിലാൻ, ടോറന്റ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങി 13 മരുന്നുകമ്പനികൾക്കാണ് മോൽനുപിരാവിർ നിർമാണത്തിന് അനുമതിലഭിച്ചത്. അമേരിക്കൻ കമ്പനികളായ മെർക്ക് ആൻഡ് കമ്പനിയും റിഡ്ജ്ബാക്ക് ബയോ തെറപ്യൂട്ടിക്സും സംയുക്തമായി വികസിപ്പിച്ച മരുന്നിന് അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗം അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം അടയന്തര ഉപയോഗത്തിന് അനുമതിനൽകിയ ബയോളജിക്കൽ ഇയുടെ കോർബിവാക്സ് മൂന്നാം ഡോസായി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ അനുമതിനൽകി. വാക്സിന്റെ രണ്ടു ഡോസും സീകരിച്ചവരിൽ ആറ്, ഒമ്പത് മാസങ്ങൾക്കുശേഷം രോഗപ്രതിരോധശേഷി പഠിക്കണം. വിവിധ പ്രായക്കാർ, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവരിൽ പരീക്ഷണം നടത്തണമെന്നും കമ്പനിക്ക് നിർദേശം നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാം ഡോസ് പരീക്ഷണത്തിന് നേരത്തേ അനുമതിനൽകിയിരുന്നു.






























