പന്തളം : ഷീറ്റ് കൊണ്ട് മറച്ച ഷെഡിൽ 11 വർഷമായി കുടുംബത്തോടൊപ്പം താമസിച്ചു വരുകയാണ് സുരാജ്. തുമ്പമൺ മുട്ടം കോളനിയിൽ കാവിന്‍റെ തെക്കേതിൽ കെ.ആർ.സുരാജും ഭാര്യ രജനിയും സ്കൂൾ വിദ്യാർഥികളായ 4 മക്കളുമടങ്ങുന്ന കുടുംബമാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ ഷെഡിൽയാതന അനുഭവിക്കുന്നത്. ചെങ്ങറ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് സർക്കാർ അനുവദിച്ച 50 സെന്‍റ് ഭൂമിയുടെ പട്ടയം ഇവരുടെ കൈവശമുണ്ട്. കാസർകോട് പെരിയ വില്ലേജിലാണ് ഇവര്‍ക്ക് ഭൂമി ലഭിച്ചത്.
രോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം നിത്യച്ചെലവിനുപോലും ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. വണ്ടിക്കൂലിക്കു പോലും മാർഗമില്ലാത്തതിനാൽ പട്ടയഭൂമി എവിടെയാണെന്നുപോലും കുടുംബത്തിന് അറിയില്ല. സുരാജിന് പതിവായി ശ്വാസംമുട്ടൽ ഉണ്ട്. അസ്ഥി സംബന്ധമായ ഗുരുതര രോഗത്തിനു ചികിത്സയിലാണ് രജനി. മൂത്ത മകന് നട്ടെല്ലിന് അടിയന്തര ചികിത്സ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സിക്കാന്‍ പോലും കഴിയാതെ ജീവിതം വഴി മുട്ടി നില്‍ക്കുകയാണ് സുരാജിന്‍റെ കുടുംബം.
മുട്ടം കോളനിയിലെ കുടുംബവീടിനോട് ചേർന്നാണ് ഇവരുടെ താമസം. സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ റേഷൻ കാർഡുമില്ല. 2018 മുതൽ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നുണ്ട്. പട്ടികയിൽ പേരില്ലെന്നാണ് ഓരോ വർഷവും അധികൃതർ മറുപടി നൽകുന്നതെന്നു സുരാജും കുടുംബവും പറയുന്നു. മന്ത്രി, കലക്ടർ, പഞ്ചായത്ത് എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നതാണ്. കോളനി നവീകരണത്തിനുള്ള ഒരു കോടി രൂപയുടെ പദ്ധതി മുട്ടം കോളനിയിൽ നടപ്പാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഷെഡിനു ഉൾപ്പെടെ അലുമിനിയം മേൽക്കൂര നിർമിച്ചു നൽകിയത് മാത്രമാണ് സഹായമായി ലഭിച്ചത്.