കൊച്ചി : യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാണിച്ച് 700 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ വിപിവിവി കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിടിനും കേരള പൊലീസിൽ നിന്ന് എസ്പി, ഡിവൈഎസ്പി റാങ്കുകളിൽ വിരമിച്ച 3 ഉദ്യോഗസ്ഥർക്കുമെതിരായ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. റിട്ട. എസ്പി: പി.കെ.വിജയപ്പൻ, വിപിവിവി ചെയർമാൻ വെങ്കിട്ട വെങ്കിട്, റിട്ട. എസ്പി: പി.എൻ. രാജീവ്, റിട്ട. ഡിവൈഎസ്പി: ആന്റണി തോമസ്, വിപിവിവിയുടെ ദല്ലാളായ മൂവാറ്റുപുഴ മുടവൂർ വൈശാഖത്തിൽ ടി.കെ.രാജപ്പൻപിള്ള (ടികെആർ പിള്ള), ഡോക്ടർ സാബ് എന്ന് അറിയപ്പെടുന്ന വ്യക്തി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്.
വിപിവിവിയുടെ തട്ടിപ്പിന് ഇരയായി 1.20 ലക്ഷം രൂപ മാസ ശമ്പളം ലഭിച്ചിരുന്ന തൊഴിലും 67,000 രൂപയും നഷ്ടപ്പെട്ട ചെങ്ങന്നൂർ സ്വദേശിയായ വിമുക്തഭടൻ വി.ആർ.ഗോപാലകൃഷ്ണപിള്ളയുടെ ഹർജിയിലാണു മജിസ്ട്രേട്ട് ഷാന ബീഗത്തിന്റെ ഉത്തരവ്. ഹർജിക്കാരനു വേണ്ടി അഖിൽ സുശീന്ദ്രൻ ഹാജരായി. വിപിവിവിയുടെ ഇടനിലക്കാരായി പ്രവർത്തിച്ച പാലാരിവട്ടം ടീം കമാൻഡോസ് സെക്യൂരിറ്റി ഏജൻസി നടത്തിയ കേരള പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിശ്വസിച്ചാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് വിപിവിവിയുടെ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിചെയ്യാൻ ഹർജിക്കാരൻ പണം നൽകിയത്. തട്ടിപ്പ് കമ്പനിയുടെ ദല്ലാളായ രാജപ്പൻപിള്ള വഴി ഏകദേശം 50 കോടി രൂപ എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്ന് വിപിവിവി തട്ടിയെടുത്തിട്ടുണ്ട്.
ചെങ്ങന്നൂരിലെ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയതെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. പണം വാങ്ങി കബളിപ്പിച്ച സ്ഥാപനം പ്രവർത്തിച്ചിരുന്ന പാലാരിവട്ടത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ന്യൂഡൽഹിയിൽ അന്വേഷിക്കേണ്ട കേസാണെന്നു പറഞ്ഞു മടക്കി. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ നേരിട്ടു പരാതി നൽകിയിട്ടും തുടർനടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണു മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്.






























