കോയമ്പത്തൂർ: നിയന്ത്രണം വിട്ട തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് മീഡിയൻ തകർത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. സേലം ദേശീയപാതയിൽ വെള്ളിയാഴ്ചയാണ് സംഭവം. സേലം പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായാണ് നിയന്ത്രണം വിട്ട് സെൻട്രൽ മീഡിയനിൽ ഇടിച്ച് എതിർവശത്തുള്ള പാതയിലേക്ക് കയറിയത്. ഈ സമയം ക്ഷേത്ര ദർശനം കഴിഞ്ഞ് മിനി ബസിൽ മടങ്ങുകയായിരുന്നു പതിനൊന്ന് അംഗ കുടുംബം. ബസ് നേരെ ഇടിച്ചു കയറിയത് മിനി ബസിലേക്കാണ്. പിന്നിൽ വന്ന ബൈക്കിലും ബസ് ഇടിച്ചു.
മിനി ബസിലുണ്ടായിരുന്ന 11മാസം പ്രായമുള്ള നവജാതശിശുവും അഞ്ച് വയസുകാരിയും ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികനായ എസ് മണികണ്ഠനും അദ്ദേഹത്തിന്റൈ പ്രായമായ അമ്മ ഇരുസായിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കൊണ്ടാലംപട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ഒരാൾ മരിച്ചത്. ഇതോടെ മരണസംഖ്യ എട്ടായി ഉയർന്നു.






























