തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പോലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തിൽ പോകാൻ നിര്‍ദ്ദേശം നൽകിയത്. നെയ്യാറ്റിൻകരയിലെ 10 നഗരസഭാ വാർഡുകളും നാല് പഞ്ചായത്തുകളും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയിൽ 27ആം തീയതിയാണ് കന്യാകുമാരി സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് രോഗിയുടെ ആവശ്യപ്രകാരം നിംസിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
രക്തം ഛർദിച്ചതിനെ തുർന്നാണ് 48കാരനായ രണ്ടാമത്തെ രോഗിയെ 27ന് റോളണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇവർ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പാറശ്ശാല ആശുപത്രിയിലെ 29 ജീവനക്കാരെയും റോളണ്ട് ആശുപത്രിയിലെ 14 പേരെയും നിംസ് ആശുപത്രിയിലെ 45 പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അടുത്ത ബന്ധുമായി ഇടപടകിയ പോലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.
നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകളാണ് ഹോട്ട്സ്പോട്ട്. ബാലരാമപുരം, പാറശ്ശാല, കുന്നത്തുകാൽ, വെള്ളറട പഞ്ചായത്തുകളും ഹോട്ട്സ്പോട്ടാണ്. രണ്ട് രോഗികളും ഒരേസമയം നിംസിലെ ഐസോലേഷൻ വാർഡിലുണ്ടായിരുന്നു. ഇവർക്ക് രോഗം വന്നത് എങ്ങനെയെന്നതിലും വ്യക്തതയില്ല
The post 9 പോലീസുകാര്‍ നിരീക്ഷണത്തിൽ ; നെയ്യാറ്റിൻകരയിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം കൂട്ടി appeared first on Pathanamthitta Media.































