കൈതമുക്ക്: തിരുവനന്തപുരത്ത് ട്യൂഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന 17 വയസ്സുകാരനെയും അച്ഛനെയും നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് ഗുണ്ടാ സംഘം. ഗതാഗതം തടസ്സപ്പെടുത്തി ഗുണ്ടകളിട്ടിരുന്ന വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതിൽ പ്രകോപനം പൂണ്ടായിരുന്നു ക്രൂര മർദ്ദനം. രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറിയെന്നാണ് മർദനമേറ്റ രാജേഷ് പ്രതികരിച്ചത്. പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ട കൌമാരക്കാരന്റെ പിതാവ് രാജേഷ്. കൈതമുക്കിലെ ഇടറോഡിലൂടെ ബൈക്കിൽ വരുന്നതിനിടെ രണ്ടു കാറുകള്‍ യാത്ര തടസ്സപ്പെടുത്തി ഇട്ടിരുന്നു. കാറിലുണ്ടായിരുന്നവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു.
രാജേഷ് ബൈക്കിലെ ഹോണ്‍ മുഴക്കിയതിനെ പിന്നാലെ കാറിൽ നിന്നുമിറങ്ങിയ തകരപറമ്പ് കുട്ടനെന്നറിയപ്പെടുന്ന ശ്യാംകുമാറും ഒപ്പമുണ്ടായിരുന്നവരും രാജേഷിനെ അടിച്ച് നിലത്തിട്ടു. സഹായത്തിന് തൊട്ടടുത്തുള്ള ഹോട്ടലിൽ ഓടികയറി തിരിഞ്ഞുനോക്കിയപ്പോള്‍ പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിനവിനെ നിലത്തിട്ടു ചവിട്ടുന്നതാണ് കണ്ടത്. രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറി. രാജേഷും മകനും ഫ്ലാറ്റിലേക്ക് ഓടികയറി ശേഷവും കൊലവിളിയുമായി പ്രതികളെത്തി. കാപ്പാ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ശ്യാമിനെ വട്ടിയൂർക്കാവിന് സമീപം വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. കാറോടിച്ചിരുന്ന രഞ്ചുവെന്ന അഖിൽ പിന്നാലെ കീഴടങ്ങി. പക്ഷെ അക്രമത്തിൽ നേരിട്ട് പങ്കെടുത്തത് നേരത്തെ കൊലക്കേസിൽ പ്രതിയായ അരുണെന്ന മറ്റൊരാളെന്ന് പോലീസ് സംശയിക്കുന്നുണ്ട്.





























