നെല്ലിയാമ്പതി : തോട്ടം മേഖലയിലെ പാടികൾ പലതും കാലപ്പഴക്കം കാരണം ദ്രവിച്ചു തുടങ്ങിയിട്ടും അറ്റകുറ്റപ്പണികൾക്ക് പല സ്വകാര്യ എസ്റ്റേറ്റുകളും തയാറാകുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ പാടികളിലെ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങി. എന്നാൽ അവർ താമസിക്കുന്ന പാടികൾ നന്നാക്കാൻ ഒരു ശ്രമവുമില്ല.
പാടികളുടെ ശോച്യാവസ്ഥ തോട്ടം തൊഴിലാളി യൂണിയനുകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. മഴ തുടർന്നാൽ ചോർന്നൊലിക്കുന്ന വീടുകളുടെ മേൽക്കൂര പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് തൽക്കാലം ചോർച്ച മാറ്റുന്നത്. തൊഴിൽ വകുപ്പധികൃതർ എല്ലാ വർഷവും എസ്റ്റേറ്റ്പാടികൾ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടും ഒന്നും നടപ്പാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.





























