പാലക്കാട്: പാലക്കാട് ഐ.ഐ.ടി വിദ്യാർഥിനിക്ക് ക്യാമ്പസിനുള്ളിൽ വെച്ച് രാത്രി തലയ്ക്ക് അടിയേറ്റു. അടിച്ചത് ആരെന്ന് കണ്ടെത്തിയില്ല. വലതു കണ്ണിന് മുകളിലായി നെറ്റിയിലും തലയിലുമാണ് വിദ്യാർഥിനിക്ക് പരിക്ക്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി അപകട നില തരണം ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പാലക്കാട് എസ്.പി. അറിയിച്ചു. പാലക്കാട് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഐ.ഐ.ടി ക്യാമ്പസിനുള്ളിൽ വച്ചാണ് ആക്രമണം നടന്നത്. രാത്രി അക്കാദമിക് ബ്ലോക്കിൽ നിന്നും ഡൈനിങ്ങ് ഹാളിലേയ്ക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ആരോ വന്ന് തലയ്ക്കടിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിനി പോലീസിന് നൽകിയ പ്രാഥമിക മൊഴി പ്രകാരം നീല ഫുൾ കൈ ഷർട്ടിട്ട ഒരാൾ ഓടി പോകുന്നത് കണ്ടിട്ടുണ്ട്. തല നിറയെ ചോരയുമായി തറയിൽ കിടന്ന വിദ്യാർഥിനിയെ മറ്റ് സഹപാഠികളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. തലയോട്ടിയ്ക്ക് പൊട്ടൽ കണ്ടതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മുൻപും സമാനമായ ആക്രമണം ഉണ്ടായതായി ആരോപിച്ച് രാത്രി തന്നെ വിദ്യാർഥികൾ ഐ.ഐ.ടി യിൽ പ്രകടനം നടത്തി. അതേസമയം ആദ്യമായാണ് ആക്രമണം സംഭവിക്കുന്നതെന്ന് ഐ.ഐ.ടി അഡൗസൈർ കെ.എം ഉണ്ണി പറഞ്ഞു. ക്യാമ്പസിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും അദേഹം പറഞ്ഞു.






























