കൊച്ചി : കോതമംഗലം പോലീസ് എസ്.എച്ച്.ഒക്കും സംഘത്തിനുമെതിരായ ഭീഷണിക്കു പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. കള്ളക്കേസിൽ കുടുക്കിയതാണെന്നും സ്വാർത്ഥ താത്പര്യങ്ങൾക്ക് വഴങ്ങി ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ച് അധികാര ദുർവിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പോലീസുകാരനാണെന്നും കുറിപ്പിൽ പറയുന്നു. പത്ത് പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുവന്ന് കേസ് ഹിസ്റ്ററി പരിശോധിച്ച് ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് ആറുപേർക്കെതിരെ കുറ്റം ചുമത്തി ഒരു തരത്തിലും ജാമ്യം നേടി മോചിതരാവാതിരിക്കാൻ പാതിരാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡിലാക്കി.
ജാമ്യാപേക്ഷയിൽ റിപ്പോർട്ട് ചോദിച്ച കോടതിയെ നാല് ദിവസം കാത്തിരിപ്പിച്ചു കുറ്റബോധമില്ലാതെ മനസ്സാക്ഷിക്കുത്തില്ലാതെ പരമാവധി തങ്ങളെ ജയിലിൽ കിടത്തി ഉപദ്രവിച്ചു. തങ്ങളുടെ വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു, മൊബൈലുകൾ പിടിച്ചെടുത്ത് ഉപജീവനം താറുമാറാക്കി, ഒരൊറ്റ രാത്രികൊണ്ട് ഒരു പൊലീസുകാരനാൽ ജീവിതം തലകീഴായിമറിഞ്ഞ ഒരു മനുഷ്യജീവിക്ക് അയാളോട് എന്ത് വികാരമാണ് തോന്നുക? അത് തന്നെയാണ് താനെഴുതിയതും പറഞ്ഞതും പ്രകടിപ്പിച്ചതുമെന്നും അർജുൻ കുറിപ്പിൽ പറയുന്നു.






























