റിയാദ് : ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും യുഎസിനെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്. ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്.
സൗദി അറേബ്യ യുഎസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പേരുവെളിപ്പെടുത്താത്ത സൗദിയിലെ മുതിർന്ന നയതന്ത്രജ്ഞൻ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു. ഇസ്രയേലുമായി സൗദിയെ അടുപ്പിക്കാനാണ് യുഎസ് ശ്രമം. എന്നാൽ അതിന്റെ പേരിൽ സൗദിക്കുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിനാകില്ല. സൗദിക്കുള്ള ആയുധ കരാറുകൾക്ക് പോലും യുഎസ് വിലങ്ങായി നിൽക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നയതന്ത്രജ്ഞന്റെ തുടർന്നുള്ള വാക്കുകൾ. ഒക്ടോബർ ഏഴിലുണ്ടായതുപോലുള്ള ആക്രമണം പോലുള്ളവ തടയാൻ ഇസ്രയേലിനുള്ള വഴി സമാധാന പാത അംഗീകരിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണെന്നും സൗദി വ്യക്തമാക്കി.





























