നെയ്യാറ്റിൻകര : നിയമ വിരുദ്ധമായി സ്ഥാപിച്ച കമാനം പൊളിച്ചു മാറ്റുന്നതിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്ക്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൂഴിക്കുന്ന് ബി.പി. നിവാസിൽ ബിജുവിന്‍റെ ഭാര്യയും പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം നഴ്സുമായ ലേഖയ്ക്കും (44) മകൾ വിശ്വഭാതി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്.
ലേഖയുടെ ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലുണ്ട്. പല്ലുകൾ ഇളകിപ്പോയി. ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചു. അനുഷയ്ക്ക് മൂക്കിനാണ് പ്രധാന പരുക്ക്. വീഴ്ചയിൽ ശരീരത്തിലും ചതവുണ്ട്. അപകടം സംഭവിച്ച ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയും നടത്തി. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് മാത്രം രണ്ടു ലക്ഷത്തോളം രൂപ കുടുംബത്തിനു ചിലവായി.
തിരക്കുള്ള റോഡില്‍ അശ്രദ്ധയോടെ കമാനം അഴിച്ചു മാറ്റിയതാണ് അപകടത്തിനു കാരണമായത്. മാറ്റുന്നതിനിടെ ഒട്ടേറെ വാഹനങ്ങൾ കമാനത്തിന്‍റെ താഴെക്കൂടി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ സ്കൂട്ടറിൽ അതുവഴി കടന്നു പോയ ലേഖയും മകളും നിർഭാഗ്യവശാൽ അടിയിൽപ്പെടുകയായിരുന്നു. ഞായറാഴ്ച തന്നെ നെയ്യാറ്റിൻകര പോലീസിന്‍റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും കേസെടുത്തില്ലെന്ന് ലേഖയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. കമാനം വാടയ്ക്കു നൽകുന്ന ആൾ (ഉടമ), ക്ലബ് ഭാരവാഹികൾ എന്നിവർക്കെതിരെ ആണ് കേസ്.





























