കോന്നി : ഭർത്താവിന്‍റെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ (27) ആരോഗ്യനിലയില്‍ നേരിയ പുരരോഗതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യ. വിദ്യയ്ക്കു ബോധം തെളിഞ്ഞു. അമ്മയോട് മകനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു.
8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർത്തത്. വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. പരുക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യയെ ശനിയാഴ്ചയാണ് ഭർത്താവ് സന്തോഷ് (28) വെട്ടിപ്പരുക്കേൽപ്പിച്ചത്. സന്തോഷിനെ ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ അടൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും കലഞ്ഞൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പും നടത്തുകയും ഞായറാഴ്ച രാത്രിയോടെ റാന്നി ഒന്നാം മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീട് സന്തോഷിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. സംശയരോഗിയായിരുന്ന ഇയാള്‍ വിദ്യയെ നിരന്തരം മർദിക്കുമായിരുന്നു. മകന്‍റെ പേരിടൽ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ഇതോടെയാണ് വിദ്യ വിവാഹമോചനത്തിനായി വിദ്യ കേസ് ഫയൽ ചെയ്തത്. വിവാഹമോചന കേസിന്‍റെ ഭാഗമായി നടന്ന കൗൺസലിങ്ങിനെ തുടർന്ന് മാസത്തിൽ 2 തവണ നേരിലും 2 തവണ വീഡിയോ കോൺഫറൻസിലൂടെയും കുട്ടിയെ കാണാൻ സന്തോഷിനെ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് മകനെ തനിക്ക് പൂർണമായും വിട്ടുതരണമെന്ന് സന്തോഷ് ഫോണിലൂടെ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിദ്യ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായത്.






























