തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്കിലാണ് ട്രെയിനിനു മുന്നിൽ കാട്ടാന എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ ഭാഗത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് ഒറ്റക്കൽ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് കാട്ടാന എത്തിയത്. ട്രാക്കിൽനിന്ന് മരക്കൊമ്പുകൾ ഭക്ഷണമാക്കുകയായിരുന്നു ആന. ട്രെയിൻ വന്നിട്ടും ട്രാക്കിൽനിന്ന് മാറാൻ ആന കൂട്ടാക്കിയില്ല. ട്രെയിനിന് വേഗത കുറവായിരുന്നതും ദൂരെവെച്ചുതന്നെ ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതും മൂലം വൻ അപകടം ഒഴിവായി. ഏകദേശം 15 മിനിറ്റ് ട്രാക്കിൽ തുടർന്ന ആന, ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയതോടെ വനത്തിലേക്ക് മടങ്ങി.
ഇതിനുശേഷം തെന്മല റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. പശ്ചിമഘട്ട മലയടിവാരത്തിലൂടെ കടന്നുപോകുന്ന റെയിൽവേ പാതയിലെ ഇടമൺ, ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് എന്നീ മേഖലകളിൽ കാട്ടാനകളും മ്ലാവുകളും പലപ്പോഴും ട്രാക്കിൽ ഇറങ്ങാറുണ്ട്. അടുത്തിടെ കഴുതുരുട്ടി ഭാഗത്ത് പശുക്കൾ കൂട്ടമായി ട്രാക്കിൽ കയറിയതിനെത്തുടർന്ന് ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടി വന്നിരുന്നു. പാതയിൽ വനംവകുപ്പും റെയിൽവേയും ചേർന്ന് സംയുക്ത പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് ആശങ്കവേണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.





























