പന്തളം: വഴി തെറ്റി അലഞ്ഞ് തിരിഞ്ഞു നടന്ന അന്യസംസ്ഥാന സ്ത്രീയെ പന്തളം ജനമൈത്രി പോലീസ് കിടങ്ങന്നൂർ കരുണാലയം അഭയകേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞയാഴ്ച കുരമ്പാല ജംഗ്ഷനിലാണ് അസമീസ് ഭാഷമാത്രം സംസാരിക്കുന്ന സ്ത്രീയെ വാർഡ് കൗൺസിലർ മനോജ് കുരമ്പാലയുടെ നേതൃത്വത്തിൽ കണ്ടെത്തുന്നത്. തുടർന്ന് ഇവരെ താല്കാലികമായി പന്തളം കുടുംബശ്രീ സ്നേഹിത റിസോഴ്‌സ് സെന്ററിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താൻ ജനമൈത്രി പോലീസ് ശ്രമമാരംഭിച്ചു.
പൂജാഭായ് എന്നാണ് ഇവർ പേര് പറയുന്നത്. ഏകദേശം 62 വയസ് പ്രായം വരും, ഒരു കൈമുട്ട് വളഞ്ഞ് സ്വാധീനക്കുറവുണ്ട്. സംസാരത്തിൽ സ്ഥിരതയില്ലായ്മയും വ്യക്തതയില്ലാത്തതും ബന്ധുക്കളെ കണ്ടെത്തുന്നതിന് തടസ്സമാകുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്നാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് കരുണാലയം അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. എസ്.എച്ച്.ഓ സജീഷ് കുമാർ, പി.ആര്‍.ഓ സിറോഷ് ആർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കൈമാറിയത്.





























