ബാങ്കോക്ക് : മൃഗശാലകളിലും മറ്റും എത്തുന്ന സന്ദർശകർ അവിടുത്തെ ജീവികൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കരുതെന്ന ബോർഡുകൾ ശ്രദ്ധിച്ചിട്ടില്ലേ. കൂട്ടിനുള്ളിലുള്ള മൃഗങ്ങളുടെ അരികിലേക്ക് പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.എന്നാൽ ഇവ ലംഘിക്കുന്ന ചിലരുണ്ട്. അപകടത്തിലേക്കാകും ഇത്തരക്കാർ പലപ്പോഴും ചെന്നെത്തുക. കാരണം പ്രകോപനങ്ങളോട് മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവയുടെ ആക്രമണം തടയാൻ മൃഗശാല അധികൃതർക്ക് കഴിഞ്ഞെന്ന് വരില്ല. അത്തരം സംഭവങ്ങൾക്ക് ഒരു ഉദാഹരണമാണ് തായ്‌ലൻഡിലെ ഷിയംഗ് മെയ് മൃഗശാലയിൽ അടുത്തിടെ ഉണ്ടായിരിക്കുന്നത്.ഇവിടെയെത്തിയ സ്വിറ്റ്സർലൻഡുകാരനായ യുവാവ് കൂട്ടിനുള്ളിലുണ്ടായിരുന്ന കരടിയ്ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു. ഭക്ഷണത്തിനൊപ്പം യുവാവിന്റെ കൈയ്യും കരടി കടിച്ചുപിടിച്ചു.
എത്ര ശ്രമിച്ചിട്ടും കരടി യുവാവിന്റെ കൈയിൽ നിന്ന് പിടിവിടാൻ തയാറായില്ല. മാത്രമല്ല, കൈയിൽ കടിച്ച് കൂടിനുള്ളിലേക്ക് ശക്തമായി വലിക്കുകയും ചെയ്തു.കൈമുറിഞ്ഞ് രക്തം വാർന്ന യുവാവ് ഒടുവിൽ മറ്റ് വഴികളൊന്നുമില്ലാതെ തന്റെ പോക്കറ്റിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈ മുറിച്ചുമാറ്റിയെന്നാണ് വിവരം. സ്റ്റീഫൻ ക്ലോഡിയോ എന്ന 32കാരനാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ പറയുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വലതുകൈമുട്ടിന് താഴെയാണ് നഷ്ടമായത്. കൈയുടെ മുറിച്ച് മാറ്റിയ ഭാഗം ഭാഗികമായ നിലയിൽ കരടിയുടെ കൂട്ടിൽ നിന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.





























