കോഴിക്കോട് : സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി ഈ മാസം 19-ന് പൂർത്തിയാകും. രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ റഹീം ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് കുടുംബവും നാടും. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തുചേർന്ന് 34 കോടി രൂപയാണ് ദിയാധനമായി സമാഹരിച്ചത്. ദിയാധനം നൽകിയതിനെ തുടർന്ന് വധശിക്ഷ ഒഴിവാക്കിയെങ്കിലും, മറ്റ് വകുപ്പുകൾ പ്രകാരം 20 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വന്നു. ഈ കാലാവധിയാണ് ഇപ്പോൾ അവസാനിക്കുന്നത്.
മടക്കയാത്ര പെരുന്നാൾ അവധിക്ക് ശേഷം ശിക്ഷാകാലാവധി ചൊവ്വാഴ്ച അവസാനിക്കുമെങ്കിലും സൗദിയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ നിയമനടപടികൾ പൂർത്തിയാക്കി അവധിക്ക് ശേഷമേ റഹീം നാട്ടിലെത്തുകയുള്ളൂ എന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീം എത്തുന്നതോടെ വർഷങ്ങളായി വീടിന് പുറത്തിറങ്ങാത്ത ഉമ്മ റഹീമിനൊപ്പം ജനങ്ങളെ കാണാൻ പുറത്തെത്തുമെന്ന് കുടുംബം അറിയിച്ചു. റഹീമിന്റെ തിരിച്ചുവരവ് ആഘോഷമാക്കരുതെന്നും സൗദി അറേബ്യയിലെ നിയമവ്യവസ്ഥയെ ഇകഴ്ത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാവരുതെന്നും നിയമസഹായ സമിതി പ്രത്യേകം ഓർമ്മിപ്പിച്ചു.
ഇത്തരം പ്രവൃത്തികൾ കേസിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും സമിതി നിർദ്ദേശിച്ചു. റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുകയിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം ഈ പണം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും സമിതി വ്യക്തമാക്കി.






























