പത്തനംതിട്ട : ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ സ്വർണമെഡൽ നേടിയിരിക്കുകയാണ് പ്രമാടം സ്വദേശി അഭിജിത്ത് അമൽരാജ്. ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിലാണ് അഭിജിത്തിന്‍റെ സുവർണ നേട്ടം. പ്രമാടം യാമാ സ്കേറ്റിങ് അക്കാദമിയിലായിരുന്നു അഭിജിത്തിന്‍റെ പഠനം. ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിലെ ലോക ചാംപ്യൻ പട്ടവും അഭിജിത്തിന് സ്വന്തമാണ്. മൂന്നര വയസ്സു മുതലാണ് അഭിജിത്ത് സ്കേറ്റിങ് പരിശീലനം ആരംഭിച്ചത്. നിലവിലെ സംസ്ഥാന ടീമിന്‍റെ പരിശീലകനായ ബിജു എസ്. കൊല്ലമായിരുന്നു അഭിജിത്തിന്‍റെ ആദ്യ പരിശീലകൻ. പിന്നീട് അഭിജിത്തിന്‍റെ പിതാവ് ബിജു രാജൻ അഭിജിത്തിന്‍റെ പരിശീലകനായി.
മകന് പരിശീലനം നൽകാനായി റോളർ സ്കേറ്റിങ് പാഠങ്ങൾ സ്വന്തം നിലയിൽ പഠിച്ചാണ് ബിജു പരിശീലകന്‍റെ കുപ്പായമണിയുകയായിരുന്നു. അഭിജിത്തിനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി സ്വന്തം വീടുപോലും അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ആലുവ എംഇഎസ് കോളജിലെ ബികോം അവസാനവർഷ വിദ്യാർഥിയായ അഭിജിത്ത് വാഴമുട്ടം നാഷനൽ സ്പോർട്സ് വില്ലേജിലാണ് നിലവിൽ പരിശീലനം നടത്തുന്നത്. 2018 മുതൽ എല്ലാവർഷവും പരിശീലനത്തിനായി 10 ദിവസം ഇറ്റലിയിലേക്ക് പോകാറുണ്ട്. 11 വർഷം ലോക ചാംപ്യനായിരുന്ന ലൂക്കാ ഡി എലിസേറയാണ് അവിടെ പരിശീലിപ്പിക്കുന്നത്.





























