പത്തനംതിട്ട : ബൈക്ക് പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന്‍ മരിച്ചു. പത്തനംതിട്ട അഴൂര്‍ കോയിപ്പുറത്ത് വീട്ടില്‍ ശിവന്‍കുട്ടിയുടെയും ഉഷയുടെയും മകൻ കെ.എസ്. ശരത് (35) ആണ് മരിച്ചത്. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് സമീപം പുത്തൂരില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലെ അദ്ധ്യാപകനാണ് മരിച്ച ശരത്.
ഗുരുതരമായി പരുക്കേറ്റ ശരത് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കൊട്ടാരക്കരയിലെ സുഹൃത്തിന് വന്ന കൊറിയര്‍ നല്‍കാന്‍ പോവുകയായിരുന്നു. യാത്രയ്ക്കിടെ ശരത് ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്. ബൈക്ക് പാഞ്ഞു വരുന്നത് കണ്ട് ആപ്പേ ഡ്രൈവര്‍ വാഹനം നിര്‍ത്തി. അതില്‍ വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തില്‍ ശരത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റു.
കാലിനും കൈക്കും ഒടിവും സംഭവിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കരളിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കുമുണ്ടായ ഗുരുതരമായ പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക സൂചന. ഭാര്യ ദില്‍ന. മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുമ്പഴ മൗണ്ട് ബഥനി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഞായര്‍ രാവിലെ 10.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.





























