റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകുന്നു. പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട്, മണ്ണാറക്കുളഞ്ഞി, വാളിപ്ലാക്കൽപടി, മന്ദിരം, മന്ദമരുതി എന്നീ മേഖലകളിലാണ് അപകടങ്ങൾ കൂടുതലും. ഇതുവരെ ചെറുതും വലുതുമായ 200 ഓളം അപകടങ്ങളാണ് നടന്നത്. ഇതിൽ ഗുരുതര പരിക്കേറ്റ അപകടങ്ങളും മരണങ്ങളും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പത്തരയോടെ വൈക്കം മന്ദിരം പടിയില്‍ നാലു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ഉന്നത നിലവാരത്തിൽ നിർമ്മിച്ച പാതയിലെ അപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഒരു ഇടപെടലുകളും നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അപകട മേഖലകളിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചത് മാത്രമാണ് അടുത്തിടെ അപകടങ്ങൾ കുറയ്ക്കാനായി അധികൃതർ ചെയ്ത് പൊടിക്കൈ. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നാണ് പോലീസും പറയുന്നത്. കൂടാതെ ദൂര യാത്രകളിൽ കൃത്യമായ വിശ്രമം ഇല്ലാതെ ഡ്രൈവർ ഉറങ്ങി ഉണ്ടാകുന്ന അപകടങ്ങളും പാതയിൽ ഏറി വരുന്നതായി മോട്ടോർ വാഹന വകുപ്പും പറയുന്നു.





























