റാന്നി: ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു പിന്നാലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പെരുകുന്നു. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായതോടെ ദിനം പ്രതി വിവിധ സ്ഥലങ്ങളിലായി അപകടങ്ങള്‍ നടക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തീകരിക്കാത്തതാണ് അപകടത്തിൻ്റെ എണ്ണം വർദ്ധിക്കുവാൻ കാരണമെന്നാണ് വിലയിരുത്തൽ. ദിനം പ്രതിയുണ്ടാകുന്ന അപകടങ്ങളിൽ പലതും വലിയ അപകടം ആവാത്തതിനാലാണ് പല അപകടങ്ങളുടെയും വിവരം പുറത്തു വരാത്തത്. ഉന്നത നിലവാരത്തിൽ പണി പൂർത്തിയായ റോഡിൽ അമിതവേഗത്തിൽ എത്തുന്ന കാറുകളാണ് അപകടത്തിൽപ്പെടുന്നതും പലരുടേയും ജീവൻ നഷ്ടപ്പെടുന്നതും.
കഴിഞ്ഞ ദിവസം റാന്നി മന്ദിരം പൊട്ടങ്കല്‍പടിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍പ് ഉതിമൂട്ടിൽ ഉണ്ടായ സമാന അപകടത്തിൽ രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. അമിത വേഗതിയിൽ വന്ന കാർ റോഡു വശത്തെ സുരക്ഷാവേലിയിൽ ഇടിച്ച ശേഷം തിരികെ രണ്ടാമതും ഇടിച്ചാണ് പിൻസീറ്റിൽ ഇരുന്ന യുവാക്കൾ തെറിച്ച് ദൂരത്തിൽ വീണ് മരണപ്പെട്ടത്. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് സുരക്ഷാ ബോർഡുകളും നിശ്ചിത ദൂരത്തിൽ ഹമ്പുകളും സ്ഥാപിച്ച് മാർക്കു ചെയ്തിരുന്നങ്കിൽ പല അപകടങ്ങളും ഇനിയും ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുന്നതിനും മുൻപേ റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിംങ്ങ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ചെറിയ കാറുകൾ മുതൽ ടോറസ് ലോറി വരെയാണ് റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കു ചെയ്യുന്നത്. ഇതിനെതിരെ നിരവധി പരാതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടൗണ്‍ എന്നു വ്യത്യാസമില്ലാതെയാണ് പാര്‍ക്കിംങ്ങ്. അപകട പരമ്പര ഒഴിവാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനം അടിയന്തിര നടപടി ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.





























