മല്ലപ്പള്ളി: ചുങ്കപ്പാറ – പൊന്തൻപുഴ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. ഈ റൂട്ടിൽ മണിക്കൂറുകൾ വ്യത്യാസത്തിലാണ് ബസ് സർവീസുള്ളത്. വൈകുന്നേരം മൂന്നരക്കു ശേഷം അഞ്ചരക്കാണ് ചുങ്കപ്പാറയിൽ നിന്നും പൊന്തൻപുഴക്ക് ബസുള്ളത്. ഇതുമൂലം നാലിന് സ്കൂൾ വിടുന്ന വിദ്യാര്‍ഥികൾ കിലോമീറ്ററുകൾ കാൽ നടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കെ.എസ്.ആർ.ടിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവ്വീസ് നടത്തിയിരുന്നതാണ്. എന്നാൽ എല്ലാം നിർത്തലായിട്ട് വർഷങ്ങൾ ഏറെയായിട്ടും സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല.
കെ. എസ്.ആർ.ടി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള സർവീസ് ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. മിക്കതും ഏറെ സമയമുള്ളവയുമാണ്. ഈ ബസുകൾ വൈകുന്നേരങ്ങളിൽ പൊന്തൻപുഴക്ക് നീട്ടുകയാണെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനമാകും. ഈ റൂട്ടിലെ യാത്ര ക്ലേശത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.





























