ഗവി : ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത ആൾ തന്നെയാണ് കേസിലെ പ്രതി. ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. മലമ്പണ്ടാരം വിഭാഗത്തിൽ ഉൾപ്പെട്ട ആദിവാസി യുവാവായ വിനോദ് കുമാറാണ് യുവതിയെ കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാം പ്രതി കുറ്റസമ്മതം നടത്തിയത്. ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് വിനോദ് കുമാർ. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരുകയും ചെയ്യുന്ന യുവതിയെ ഇയാൾ നിരീക്ഷിച്ചിരുന്നു. പതിവ് പോലെ ജോലിക്ക് പോയ യുവതിയെ പിന്തുടർന്ന് ഇയാൾ താമസസ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നാണ് വിവരം. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട്. ഈ പെൺകുട്ടി തന്റെ ബന്ധുവാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇത് സത്യമാണോ എന്നും കോടതി പരിശോധിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് വണ്ടിപ്പെരിയാര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ തന്നെ ഗവി പോലീസിന് കൈമാറും. ഇന്ന് രാവിലെയാണ് അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഗവിയിയിലെ വനമേഖലയിൽ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.





























