വയനാട് : മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം അഞ്ച് ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാല് ദിവസം അനുവദിക്കുകയായിരുന്നു.
കസ്റ്റഡിയിൽ വിട്ടുകിട്ടിയ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വിവാദ ഉത്തരവിന്‍റെ മറവിൽ മരം മുറി നടന്ന പ്രദേശങ്ങളിൽ പ്രതികളെ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൈംബ്രാഞ്ച് നടപടികൾക്ക് ശേഷം വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും.