വയനാട് : അമ്പലവയലില്‍ ഭാര്യയ്ക്കും മകൾക്കും നേരെ യുവാവിന്‍റെ ആസിഡ് ആക്രമണം. പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭർത്താവ് സനൽ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു. അമ്പവയല്‍ ഫാന്‍റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിജതയും 12 വയസുകാരിയായ മകൾ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെട്ടു.
നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സനൽ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇയാൾ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. പ്രതിക്കായി വ്യാപക തെരച്ചിൽ തുടങ്ങിയതായി അമ്പലവയല്‍ പോലീസ് അറിയിച്ചു. മുഖത്ത് പൊള്ളലേറ്റ അമ്മയും മകളും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.