പത്തനംതിട്ട: ഇലന്തൂർ ചിറക്കാല ജംഗ്ഷനിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തവരെ കണ്ടെത്തി കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് ഇലന്തൂർ ജനകീയ സമിതി ധർണ്ണ നടത്തി. സ്കൂൾ അധ്യായന വർഷം ആരംഭിക്കാനിരിക്കെ സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ, തകർന്നു താഴെ വീഴാറായിരിക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സമീപത്ത് നിന്നാണ് നിലവിൽ ബസ് കയറുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർക്കുന്ന നാഷണൽ പെർമിറ്റ് ടോറസ് ലോറിയുടെ സി.സി.ടിവിയുടെ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.
അടിയന്തിര നടപടി കൈകൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമിതി അറിയിച്ചു. പ്രസിഡൻ്റ് എം.ബി.സത്യൻ അധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാം ചെമ്പകത്തിൻ, ട്രഷറാർ പി.എം.ജോൺസൺ, സമതി അംഗങ്ങളായ സാം .എ .ശാമുവേൽ, സാലമ്മ ബിജി, സനില സുനിൽ, ‘ സോജൻ ജോർജ്, ഗോപിനാഥൻ നായർ ,കെ.ജി.ഏബ്രഹാം തോമസ് വർഗ്ഗീസ്, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.





























