മുംബൈ: മുളുന്ദ് വെസ്റ്റിൽ മെട്രോ സ്ലാബ് തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് മഹാരാഷ്ട്ര സർക്കാർ. പദ്ധതിയിൽ ഉൾപ്പെട്ട കരാറുകാർക്കും കൺസൾട്ടൻ്റുകൾക്കും 6 കോടി രൂപ പിഴ ചുമത്തുകയും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ പിരിച്ചുവിടുകയും ചെയ്തു. കൂടാതെ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ കരാറുകാരുടെ അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് നിർമാണത്തിലിരുന്ന മെട്രോ തൂണിൻ്റെ സിമൻ്റ് സ്ലാബ് തകർന്നു വീണ് ഒരാൾ മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. മുളുണ്ടിലെ എൽബിഎസ് മാർഗിൽ നിർമ്മാണത്തിലിരിക്കുന്ന വഡാല- താനെ മെട്രോ ലൈൻ -4 ന്റെ ഒരു സ്ലാബ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലായി വീണു. വാഹനത്തിലുണ്ടായിരുന്ന പ്രാദേശിക സമാജ്‌വാദി പാർട്ടി നേതാവും ഗ്രാമത്തലവനുമായ രാംധാൻ യാദവ് അപകടത്തിൽ മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. യാദവിന്റെ കുടുംബത്തിന് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.





























