തിരുവനന്തപുരം : പത്രക്കുറിപ്പിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഉന്നയിച്ച പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതാണ് വിമർശനത്തിന് കാരണം. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷമ്മി തിലകൻ താരസംഘടനയുടെ ജനറൽ സെക്രട്ടറിക്കെതിരെ തുറന്നടിച്ചത്. അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17-ാം തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്താക്കുറിപ്പിലുള്ളത്. ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഷമ്മി തിലകൻ പറയുന്നത്. അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുന്ന തന്റെ വിഷയം ‘മീ ടൂ’ ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ.സി.സിയുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ് എന്ന് അദ്ദേഹം ചോദിക്കുന്നു. ഇടവേള ബാബുവിന്റെ പ്രസ്താവന മനഃപൂർവം സമൂഹത്തിന്റെ മുമ്പിൽ തന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണെന്നും ഷമ്മി തിലകൻ ആരോപിക്കുന്നു.