എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിത പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അൻസിബ കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ ഐസ്ഐ രേഷ്മയ്ക്കെതിരെ തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർക്ക് അടക്കം പരാതി നൽകിയിരുന്നത്. ആ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അൻസിബ സമീപിക്കുന്നത്.
തൻ്റെ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ല, അതിനാൽ അന്വേഷിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ തനിക്കെതിരെ കള്ള പരാതി കൊടുക്കുകയും ഇതേത്തുടർന്ന് തൃപ്പൂണിത്തുറ വനിതാ എസ്ഐ രേഷ്മ അടക്കമുള്ളവർ തന്നെ മാനസികമായി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. പൊലീസിനോട് ഈ മാസം 17ാം തീയതി ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.





























