എറണാകുളം: അമ്മ താര സംഘടനയിൽ നടക്കുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണെന്ന് നടി ഉഷാഹസീന. അമ്മ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉഷാഹസീന ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉയർത്തിയത്. താരങ്ങളുടെ സംഘടനയായ അമ്മയിൽ അദാനിക്ക് എന്താണ് കാര്യമെന്ന് അവർ ചോദിച്ചു. രാജിവെച്ച പ്രസിഡന്റ് ശ്വേതാമേനോൻ അദാനിയിൽ നിന്നുള്ള ഫണ്ട് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് ലക്ഷ്മിപ്രിയ പൊന്നമ്മബാബുവിനോട് പറഞ്ഞുവെന്ന ഗുരുതര ആരോപണവും ഉഷാഹസീന അഭിമുഖത്തിൽ ഉയർത്തുന്നുണ്ട്. ‘ജനറൽ ബോഡിയിൽ വന്നിരുന്ന് പ്രസിഡന്റ് പറയുന്നത് അടുത്ത ജനറൽബോഡി തായ്ലൻഡിൽ ആണെന്നും നാല് ദിവസം നമ്മൾ അവിടെ അടിച്ചുപൊളിക്കുമെന്നുമാണ്. തങ്ങൾക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ ഇതൊന്നും പറയാതെ തായ്ലൻഡിൽ ജനറൽ ബോഡി യോഗം അടിച്ചു പൊളിക്കുമെന്നാണ് അവർ പറയുന്നത്.
പെൻഷൻ കൂട്ടിത്തരുമെന്ന് പറഞ്ഞതിനെതിനേയും ഉഷാഹസീന വിമർശിച്ചു. 1500 രൂപ വീതം പെൻഷൻ കൂട്ടിത്തരുമെന്നും അതിനൊരു സ്പോൺസർ ഉണ്ടെന്നുമാണ് ശ്വേതാമേനോൻ പറഞ്ഞത്. അമ്മയുടെ ഫണ്ടിൽ നിന്നും ഈ തുക എടുക്കില്ലെന്ന് പറഞ്ഞുവെന്നും ഉഷാ ഹസീന അഭിമുഖത്തിൽ പറഞ്ഞു.ഭരണസമിതി വൻ പരാജയമാണ്, ഒരു സംഘടനയിലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. അമ്മ പുതിയ ഭരണസമിതിക്ക് ഭരിക്കാൻ വേണ്ടി എല്ലാ പിന്തുണയും അംഗങ്ങൾ നൽകിയിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങൾക്ക് മുമ്പിൽ ശ്വേതാമേനോൻ പറഞ്ഞത് ആരുടേയും പാവയാവാനില്ല എന്നാണ്. ആരും അവരോട് ഇന്നതു പോലെ പ്രവർത്തിക്കാവൂ എന്ന് പറഞ്ഞിട്ടില്ലെന്നും ഉഷാഹസീന പറഞ്ഞു. കഴിഞ്ഞ 10 മാസമായി അക്കൗണ്ട് റിപ്പോർട്ട് ഒന്നും വന്നിട്ടില്ല. ജനറൽ ബോഡി തുടങ്ങുന്നതിന് മുമ്പാണ് അക്കൗണ്ട് റിപ്പോർട്ട് തരുന്നത്. അവിടെ പ്രിന്റ് ചെയ്തു വന്ന കണക്ക് വേറെ, ഇവര് വായിച്ച കണക്ക് വേറെ, പരസ്പര ബന്ധമില്ലാത്ത കണക്കും റിപ്പോർട്ടുമാണ് അവർ അവിടെ കൊണ്ടുവരുന്നതെന്നും ഉഷാഹസീന പറഞ്ഞു.






























