കോന്നി: അടവി, കോന്നി, കലഞ്ഞൂർ എന്നിവിടങ്ങളിൽ ടൂറിസം വിപുലീകരണത്തിനായി നേരിട്ട് പരിശോധന നടത്തി അഡ്വ. കെ.യു. ജനീഷ് കുമാർ എം. എൽ.എ. അടവി, കോന്നി ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണം നടത്തുന്നതിനും കലഞ്ഞൂരിൽ ടൂറിസം പ്രവർത്തനം ആരംഭിക്കുന്നതിനുമാണ് എം.എൽ.എ നേരിട്ടെത്തി പരിശോധിച്ചത്. അടവിയിൽ കുട്ടവഞ്ചി സവാരിയാണ് പ്രധാന ആകർഷണമായി ഉള്ളത്. എന്നാൽ അടവിയിലെത്തുന്ന സഞ്ചാരികളിൽ 75 ശതമാനം മാത്രമാണ് കുട്ട വഞ്ചി സവാരി നടത്തുന്നത്. 25 ശതമാനം സഞ്ചാരികൾ പ്രകൃതി ഭംഗി ആസ്വദിച്ച് പോവുകയാണ് ചെയ്യുന്നത്. ഇതിൽ കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പടെയുള്ളവരുണ്ട്. ഇവർക്ക് ആസ്വദിക്കാൻ കഴിയുന്ന കൂടുതൽ സംവിധാനങ്ങൾ അടവിയിൽ ഒരുക്കുന്നതിനാണ് എം.എൽ.എ ലക്ഷ്യം വെയ്ക്കുന്നത്.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാർക്ക് നവീകരിക്കുന്നതിനുള്ള പരിശോധനയാണ് നടത്തിയത്. കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചും ടൂറിസം കേന്ദ്രം ആകർഷകമാക്കി മാറ്റിയും കോന്നിയിലേക്ക് ഈ അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ എത്തിക്കുക എന്നാണ് ലക്ഷ്യമിടുന്നത്. കലഞ്ഞൂർ വാഴപ്പാറ നഗരവാടിക പദ്ധതി പ്രദേശത്ത് ടൂറിസം പ്രവർത്തനം ആരംഭിക്കുന്നതിൻ്റെ പരിശോധനയാണ് എം.എൽ.എ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.രാജേഷിനൊപ്പം എത്തി നടത്തിയത്. വൈകുന്നേരങ്ങളിൽ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുന്നതിലും വിശ്രമിക്കുന്നതിനും കഴിയുന്ന കേന്ദ്രമായി നഗർവാടിക പദ്ധതി പ്രദേശത്തെ മാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിക്കാനാണ് നീക്കം നടത്തുന്നത്.
മൂന്നു കേന്ദ്രങ്ങളിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ടൂറിസം വികസനം അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി പദ്ധതി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജനുവരി 13ന് യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി ഐ.എഫ്.എസ്, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.






























