കോന്നി : തണ്ണിത്തോട് അടവിയിലെ മുളങ്കുടിലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. വനംവകുപ്പ് ഡി റ്റി പി സി യുമായി ചേർന്ന് നിർമ്മിച്ച അടവിയിലെ മുളങ്കുടിലുകൾ എഴുപത്തിയൊൻപത് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
2016 ഫെബ്രുവരി 22നായിരുന്നു ഇത് നാടിന് സമർപ്പിച്ചത്. ആറ് മുളങ്കുടിലുകളാണ് ഉള്ളത്. സംസ്കരിച്ച് ബലപ്പെടുത്തിയ മുള, ബാംബു പ്ലൈ, ഫ്ലാറ്റന്റ് ബോർഡ്, ബാംബു ടൈൽ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരുന്നത്. ബാംബു കോർപ്പറേഷന്റെ കോഴിക്കോട്, അങ്കമാലി ഫാക്ടറികളിൽ നിന്നാണ് ഇവ എത്തിച്ചിരുന്നത്. ഓരോ കുടിലുകളിലും ഒരു കുടുംബത്തിന് താമസിക്കുവാൻ സൗകര്യപ്രദമായ രീതിയിൽ കിടപ്പുമുറി വരാന്ത, ശുചിമുറി, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ മുൻപ് നിർമ്മിച്ച ഭാഗങ്ങൾ ജീർണ്ണാവസ്ഥയിലായതിനാൽ ഇത് അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിച്ചിരിക്കുകയാണിപ്പോൾ. കല്ലാറിന്റെ തീരത്ത് ഒരുക്കിയിരിക്കുന്ന മുളങ്കുടിലുകളിൽ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് ഇവിടേക്ക് ആളുകൾ എത്തിയിരുന്നില്ലെങ്കിലും വിനോദ സഞ്ചാരികൾ എത്തുമ്പോൾ അവരെ വരവേൽക്കാൻ സജ്ജമാണ് അടവിയിലെ മുളങ്കുടിലുകൾ.