കോന്നി : കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് താത്കാലികമായി നിർത്തി വെച്ചിരുന്ന കോന്നി അടവി ഗവി ടൂർ പാക്കേജ് വീണ്ടും സജീവമായതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. 2020 മാർച്ച് മാസത്തിലായിരുന്നു അടവി ഗവി ടൂർ താത്കാലികമായി നിർത്തി വെച്ചിരുന്നത്. തുടർന്ന് പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷം കോവിഡ് നിബന്ധനകൾക്ക് വിധേയമായി പദ്ധതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
2020 ഡിസംബർ 25 ന് വീണ്ടും ടൂർ പുനരാരംഭിച്ചതോടെ കാത്തിരുന്ന സഞ്ചാരികളും വീണ്ടും എത്തി തുടങ്ങിയിരിക്കുന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അഞ്ച് ട്രിപ്പുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇനിയും ബുക്കിംഗ് ഏറി വരുകയാണ്. പതിനാറ് പേർക്ക് യാത്ര ചെയ്യാവുന്ന വനംവകുപ്പിന്റെ വാഹനത്തിലാണ് യാത്ര. കോന്നി ആനത്താവളത്തിൽ നിന്നും രാവിലെ 7 .30 ന് ആരംഭിക്കുന്ന യാത്ര രാത്രി 9 :30 നാണ് തിരികെ എത്തുന്നത്.
രാവിലെ ആനത്താവളത്തിൽ നിന്നും പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിച്ചതിന് ശേഷം വീണ്ടും യാത്ര തുടരും. കൊച്ചാണ്ടി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഡ വനത്തിലൂടെയാണ് സഞ്ചാരം. നിത്യ ഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയിൽ കാണുവാൻ കഴിയും. കാക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ, ആനത്തോട് പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചു പമ്പയിൽ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്ങും നടത്തും. ഗവിയിലേക്കുള്ള യാത്രയിൽ ബൈബിളിൽ പറയപ്പെടുന്ന നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച ഗോഫർ മരവും കാണുവാൻ കഴിയും. ഇന്ത്യയില്‍ ആകെ രണ്ടു മരങ്ങളാണ് ഉള്ളത്. രണ്ടും ഗവിയില്‍ തന്നെയാണ്. തുടർന്ന് പെരിയാർ ടൈഗർ റിസേർവ് വഴി വള്ളക്കടവിൽ എത്തും.
തുടർന്ന് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. പതിനാറ് പേര് അടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും പത്ത് പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒന്‍പത് പേര് വരെ 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിനുമുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് ബാധകമാണ്. ജനുവരി 12 മുതൽ പതിനഞ്ച് വരെയുള്ള തീയതികളിൽ മകര വിളക്ക് കണക്കിലെടുത്ത് ആങ്ങമൂഴി ഗവി യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Please give contact number on that report
8547600600, 0468 2247645