റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 5 വെയിറ്റിംഗ് ഷെഢുകൾ, 11 സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുന്നതിനായി 31 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വടശ്ശേരിക്കര ടൗൺ (15 ലക്ഷം), മണിയാർ ജംഗ്ഷൻ (4 ലക്ഷം), നാറാണംതോട് (4 ലക്ഷം), വാഴക്കുന്നം ജംഗ്ഷൻ (4 ലക്ഷം), വെച്ചൂച്ചിറ ആശുപത്രി ജംഗ്ഷൻ (4 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
മലങ്കോട്ട ജംഗ്ഷൻ, പേഴുംപാറ, കരികുളം, ഇടമൺ ജംഗ്ഷൻ, പള്ളിക്കമുരുപ്പ്, കടവുപുഴ ജംഗ്ഷൻ, ചുങ്കപ്പാറ ജംഗ്ഷൻ, ചുങ്കപ്പാറ ബസ്റ്റാൻഡ്, അറയാഞ്ഞിലിമൺ കളരിക്കൽ പടി, നിരവ്, വെള്ളിയറ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഭരണാനുമതിയായത്. 24. 89 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പൊതുമേഖല സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുക.
റാന്നി നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂളുകളുടെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചു. ഇവ പുനരുദ്ധരിക്കുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം വിദ്യാഭ്യാസ വകുപ്പ് രണ്ടു കോടി രൂപയാണ് അനുവദിച്ചത്. കുടമുരുട്ടി ഗവ. യുപി സ്കൂൾ 1 കോടി, കുന്നം ഗവ. എൽപി സ്കൂൾ 50 ലക്ഷം, കീക്കൊഴൂർ ഗവ. എൽപി സ്കൂൾ 50 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.






























