ന്യൂഡല്‍ഹി : ലക്ഷദ്വീപിലെ സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ സത്യവാങ്മൂലം. ലക്ഷദ്വീപിലെ സ്‌കൂളുകളിൽ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാംഹാരം ഉൾപ്പെടുത്താൻ കഴിഞ്ഞ മാസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അഡ്മിനിട്സ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഉച്ച ഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം നേരത്തെ ഒഴിവാക്കിയത്.
സ്‌കൂൾ കുട്ടികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളിൽ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാൽ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.