പാലക്കാട്: നാലുദിവസത്തെ പ്രചാരണം കഴിഞ്ഞപ്പോൾ മനസിലായത് എന്റെ പ്രധാന എതിരാളി പഴയ ഷാഫി പറമ്പിലാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. എവിടെപ്പോയാലും തൊട്ട് കാണിക്കാൻ കഴിയുന്ന വികസപ്രവൃത്തികൾ നടത്തിവെച്ചിരിക്കുകയാണ് ഷാഫി. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണ്. എന്റെ രാഷ്ട്രീയം ഒരിക്കലും ഞാൻ മറച്ചുവെച്ചിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വമുള്ളതെന്നും രമേഷ് പിഷാരടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ മേഖലയിൽ നിന്നുള്ള ഒരു സുഹൃത്തുക്കളെയും വിളിക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു . ഒരാളെയും വിളിച്ചിട്ടുമില്ല, വിളിക്കുന്നിമില്ല. അവരെ സൈബർ ആക്രമണത്തിന് വിധേയരാക്കേണ്ട എന്നാണ് എന്റെ ചിന്ത. സിനിമാ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങിയത് കൊണ്ടോ, സിനിമാ താരം ആയതുകൊണ്ട് വിജയിച്ചു എന്ന പേരു തനിക്ക് വേണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.






























