കണ്ണൂർ: സർവകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്‌റ്റുമായി പ്രിയ വര്‍ഗീസ്. നാഷണൽ സർവീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്‌താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്‌റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രസ്‌താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തിയ പ്രിയ വർഗീസ് പിന്നീടത് പിൻവലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയയുടെ പുതിയ ഫേസ്ബുക്ക് പോസ്‌റ്റ് വന്നിരിക്കുന്നത്.
അതേസമയം പ്രിയ വർഗീസിന് എതിരായ ഹൈക്കോടതി വിധിയില്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ലെന്ന് വിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നെന്നും വിസി പറഞ്ഞു. യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടിയിരുന്നെന്നും മറുപടി കിട്ടിയിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം കോടതി പറഞ്ഞതു പോലെ റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.