കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ വീണ്ടും റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി–പാലാ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ബസ് പരിശോധനയ്ക്കായി തടഞ്ഞത്. ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കാരണം. ഇതോടെ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിൻ ഗിരീഷ് രംഗത്തെത്തി. ഓഗസ്റ്റ് 2 വരെ ബസിന് സാധുവായ പെർമിറ്റ് ഉണ്ടെന്നും നിയമാനുസൃതമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നുവെന്നും അനാവശ്യമായാണ് ബസ് തടഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടുമണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചു. പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നൽകാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോൾ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.
റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാൽ മാത്രമാണ് പെർമിറ്റ് നൽകാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.





























