കൊച്ചി : താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതകളും സമീപകാല വിവാദങ്ങളും ചർച്ചയായിക്കൊണ്ടിരിക്കെ വിഷയത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സംഘടനയ്ക്കുള്ളിൽ ഉയർന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകുമെന്നും അതിനായി എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നിലവിലെ പ്രതിസന്ധികളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘അമ്മ’യിലെ അഭിപ്രായവ്യത്യാസങ്ങളും ഭരണസമിതിയുമായി ബന്ധപ്പെട്ട ചർച്ചകളും അടുത്തിടെ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടിയിരുന്നു.
സംഘടനയുടെ പ്രവർത്തനരീതിയും അംഗങ്ങൾ തമ്മിലുള്ള ബന്ധവും സംബന്ധിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം വന്നിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംഘടനയായ ‘അമ്മ’യിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നേതൃത്വനിരയിൽ ചർച്ചകൾ തുടരുകയാണെന്നാണ് സൂചന. വിഷയത്തിൽ കൂടുതൽ തീരുമാനങ്ങളും ഔദ്യോഗിക പ്രതികരണങ്ങളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചത്. സംഘടനയിലെ തർക്കങ്ങൾക്കു പിന്നാലെയാണ് സംഘടന പ്രസിഡന്റായ ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി രാജിവച്ചത്.
ഭരണപരമായ തർക്കങ്ങളുടെയും വരവു–ചിലവു കണക്കുകളിലെ പിഴവുകളുടെയും സംഘടനയിലുണ്ടായ തർക്കങ്ങളുടെയും പിന്നാലെയാണ് രാജി. ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിനുശേഷമാണ് രാജിപ്രഖ്യാപിച്ചത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.





























