തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. ദിവസവുമുള്ള പകർച്ചവ്യാധി കണക്കുകൾ നൽകണമെന്ന് സ്വകാര്യ ആശുപത്രികളോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതുനുവേണ്ടി ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്യും. നിലവിൽ സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രമാണ് പുറത്തുവരുന്നത്. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ.
സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. അതേസമയം ഇന്നലെ മാത്രം കേരളത്തിൽ പനി ബാധിച്ചത് 13,747 പേർക്കാണ്. ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരുടെ മാത്രം കണക്കാണിത്. 159 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി മാത്രമല്ല സംസ്ഥാനത്ത് എലിപ്പനിയും വ്യാപിക്കുകയാണ്. 22 പേർക്ക് ആണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ രണ്ടുപേർ എലിപ്പനി ബാധിച്ച് മരണപ്പെടുകയും ചെയ്തു. നാലുപേർക്ക് മലേറിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും ബാധിച്ചു. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ്.





























