തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയര്‍ വി വി രാജേഷ്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പരാതിയുമായി പോയിട്ടില്ലെന്നും മേയർ പറഞ്ഞു. അടുത്ത സത്യപ്രതിജ്ഞ എപ്പോള്‍ നടത്താനും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയല്ല. കോടതി ഒരു നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുന്നു. വിധി കൗണ്‍സിലര്‍മാര്‍ അനുസരിക്കും. മുന്‍പ് പലരും ഇങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പരാതിയുമായി പോയിട്ടില്ല. കോടതി വിധികളെ എപ്പോഴും അനുസരിക്കുന്നവരാണ് ഞങ്ങള്‍. അതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. പരാതി നല്‍കിയവര്‍ മറ്റ് പലതും കേട്ടില്ല. ബഹുമാനപ്പെട്ട ഹൈക്കോടതി 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യണമെന്ന് പറഞ്ഞാലും ഞങ്ങള്‍ അനുസരിക്കും. ഭരണ സമിതി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും- വി വി രാജേഷ് പറഞ്ഞു.
വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൗണ്‍സിലര്‍ സുഗതന്റെ സത്യപ്രതിജ്ഞയടക്കം നടക്കുമെന്നും രാജേഷ് പറഞ്ഞു. നാലാഴ്ച സമയമുണ്ട്. കൗണ്‍സിലര്‍മാര്‍ അയോഗ്യരാണ് എന്ന് വിധിയിലില്ല. സത്യപ്രതിജ്ഞ വീണ്ടും നടത്തണം എന്ന് മാത്രമാണുള്ളത്. 29-ന് കൗണ്‍സില്‍ യോഗം ചേരും. മറ്റ് ചിലര്‍ കൂടി പല ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ വിധി 101 പേര്‍ക്കും ബാധകമാണ്. അവരുടെ കാര്യത്തില്‍ക്കൂടി നിയമവശം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























